
മുളന്തുരുത്തി ● ജന്മനാടിന്റെ ഹൃദയ നിർഭരമായ സ്വീകരണവും സ്നേഹവും ഏറ്റുവാങ്ങി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി ചുമതലയേറ്റ ശേഷം ശ്രേഷ്ഠ ബാവായെ നെഞ്ചിലേറ്റിയ നാട്ടുകാർ മുളന്തുരുത്തി പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ വേദിയിലേക്ക് പ്രതികൂല കാലാവസ്ഥയിലും ഒഴുകിയെത്തി. ബാവ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുളന്തുരുത്തി ഗവ. ഹൈസ്കൂൾ അങ്കണമായിരുന്നു സമ്മേളന വേദി.
വൈകിട്ട് അഞ്ചേകാലോടെ പള്ളിത്താഴത്ത് എത്തിയ ബാവായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. സമ്മേളനം സിറോ മലബാർ സഭാ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി ശ്രേഷ്ഠ ബാവാ യ്ക്ക് മംഗളപത്രം സമർപ്പിച്ചു. ജോസ് കെ. മാണി എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, കാഞ്ഞിരമറ്റം മുസ്ലിം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, വി.ജെ. പൗലോസ്, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ, ബിജു മ്യാലിൽ എന്നിവർ പ്രസംഗിച്ചു. ശ്രേഷ്ഠ ബാവ മറുപടി പ്രസംഗം നടത്തി.




