
മുളന്തുരുത്തി ● യാക്കോബായ സുറിയാനി സഭയുടെ മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിൽ സ്ഥിതി ചെയ്യുന്ന മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.റ്റി) സെമിനാരിയുടെ നവീകരിച്ച സെൻ്റ് എഫ്രേം ചാപ്പലിൻ്റെ കൂദാശ 2025 ഏപ്രിൽ 29 വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാർ സന്നിഹിതരായിരിക്കും. 1993-ൽ സ്ഥാപിച്ച ചാപ്പലിന്റെ ബാഹ്യരൂപം ത്രികോണാകൃതിയിൽ കൂടാര രൂപത്തിലാണ്. ഇപ്പോൾ പുതുതായി നിർമ്മിച്ച അൾത്താരയും, ഹൈക്കലായും മൂന്ന് പ്രധാന വാസ്തുശില്പ രീതികൾ ചേർന്നതാണ്. സുറിയാനി, ബറോക്ക്, ബൈസാന്റിയൻ പാരമ്പര്യങ്ങളും വാസ്തുശില്പ ചാരുതയും സമന്വയിപ്പിച്ചു കൊണ്ടാണ് നവീകരണവും, നിർമ്മാണവും നിർവഹിച്ചിരിക്കുന്നതെന്ന് സെമിനാരിയുടെ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പറഞ്ഞു.
യാക്കോബായ-ഓർത്തഡോക്സ് സഭാ പിളർപ്പിനു ശേഷം 1990-ലാണ് മുളന്തുരുത്തിയിലുള്ള യാക്കോബായ സെമിനാരി പ്രവർത്തനം ആരംഭിച്ചത്. സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോളേജ് കൂടിയാണ് സെമിനാരി. ബിരുദാനന്തരം 5 വർഷമാണ് സെമിനാരി വിദ്യാഭ്യാസം. യാക്കോബായ സഭയുടെ ഇന്ത്യയിലെ ഏക സെമിനാരിയാണിത്. സെമിനാരിയിൽ നിന്നും പഠിച്ചിറങ്ങിയ നൂറുകണക്കിന് വൈദീകരാണ് ലോകത്താകമാനമുള്ള യാക്കോബായ പള്ളികളിൽ ശുശ്രൂഷ ചെയ്യുന്നത്. സഭയിലെ അനേകം മെത്രാപ്പോലീത്താമാരും ഈ സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയതാണ്. സെമിനാരിയുടെ കീഴിൽ അനുബന്ധ സ്ഥാപനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും നടന്നു വരുന്നു. 1200-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സെൻ്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ, സെന്റ് തോമസ് എൽ.പി. സ്കൂൾ എന്നിവയും സാധുക്കളായ പെൺകുട്ടികൾക്ക് സൗജന്യമായി താമസിച്ച് പഠിക്കുന്നതിനുള്ള സെൻ്റ് മേരീസ് ഹോസ്റ്റൽ, സെൻ്റ് മേരീസ് കോൺവൻ്റ്, പൗലോസ് മോർ കൂറിലോസ് മെമ്മോറിയൽ ബുക്ക് ഷോപ്പ് തുടങ്ങിയവ സെമിനാരിയുടെ അനുബന്ധ സ്ഥാപനങ്ങളാണ്. നൂറുകണക്കിന് സാധുക്കളായ വിദ്യാർത്ഥികൾക്കുള്ള പഠന സഹായം, രോഗികൾക്കുള്ള സഹായം, ഭവനരഹിതരായവർക്കുള്ള ഭവന നിർമ്മാണ സഹായം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും സെമിനാരിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
സഭയുടെ എക്യൂമെനിക്കൽ ഓഫീസ് പ്രവർത്തിക്കുന്നത് വൈദിക സെമിനാരിയിലാണ്. ദേശീയ-അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദങ്ങൾ, സമ്മേളനങ്ങൾ, സർവ്വമത സമ്മേളനങ്ങൾ എന്നിവയ്ക്കും സെമിനാരി വേദിയാകാറുണ്ട്. യാക്കോബായ സഭയ്ക്ക് പുറമേ ഇതര ക്രൈസ്തവ സഭകളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും സെമിനാരിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അറുപതിനായിരത്തിലധികം വാല്യം ഗ്രന്ഥങ്ങളുള്ള ഒരു ലൈബ്രറിയും സെമിനാരിയിൽ ഉണ്ട്. അനേക ഭാഷകളിലുള്ള ഗ്രന്ഥങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു.
70,000 ചതുരശ്ര അടിയുള്ള സെമിനാരി സമുച്ചയം നവീകരിച്ച് 2024 ഫെബ്രുവരിയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശന വേളയിലാണ് കുദാശ നടത്തിയത്. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലും, പ്രാദേശിക സുന്നഹദോസിൻ്റെ മേൽനോട്ടത്തിലുമാണ് സെമിനാരി പ്രവർത്തിക്കുന്നത്. സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്തായും പ്രസിഡന്റുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസിൻ്റെ നേതൃത്വത്തിലാണ് വൈദീക സെമിനാരിയും, അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
സെമിനാരി കുദാശയോടനുബന്ധിച്ച് സെമിനാരിയുടെ രക്ഷാധികാരി കൂടിയായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവ നിർവ്വഹിക്കുന്ന പ്രഥമ ദൈവാലയ കൂദാശയാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.


