
മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയുടെ നവീകരിച്ച സെന്റ് എഫ്രേം ചാപ്പലിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവ്വഹിച്ചു.
നവാഭിഷിക്തനായ ശേഷം ആദ്യമായി ദൈവാലയ കൂദാശ നിർവ്വഹിക്കാനെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢോജ്ജ്വല വരവേൽപ്പാണ് നൽകിയാണ്. സെമിനാരിയിലെ പ്രധാന കവാടത്തിൽ നിന്ന് വൈദിക സെമിനാരി പ്രസിഡൻ്റും റെഡിഡൻ്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. സിസ്റ്റേഴ്സും സെമിനാരി വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും അടക്കമുള്ള വിശ്വാസികൾ മെഴുകുതിരികൾ തെളിച്ച് ഘോഷയാത്രയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ചാപ്പലിലേക്ക് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചാനയിച്ചത്.
തുടർന്ന് ചാപ്പലിൻ്റെ പ്രധാന നിലവിളക്കിൽ ശ്രേഷ്ഠ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും ചേർന്ന് തിരി തെളിയിച്ചു.
തുടർന്ന് ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ കബറിങ്കൽ ധൂപ പ്രാർത്ഥനയും സന്ധ്യാ പ്രാർത്ഥനയും നടന്നു.
തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ ദൈവാലയ കൂദാശ നടന്നു. അഭിവന്ദ്യരായ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാത്യൂസ് മോർ ഈവാനിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറയും സഭാ സമിതി അംഗങ്ങളും അനേകം വൈദികരും സിസ്റ്റേഴ്സും സെമിനാരി വിദ്യാർത്ഥികളും അടക്കം നൂറു കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
തുടർന്ന് സെമിനാരിയുടെ രക്ഷാധികാരി കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവായെ അനുമോദിച്ചു കൊണ്ട് സമ്മേളനം നടന്നു. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, സെമിനാരി സ്ഥാപക പ്രിൻസിപ്പൽ ഡോ. ആദായി ജേക്കബ്ബ് കോറെപ്പിസ്കോപ്പ എന്നിവർ സംസാരിച്ചു. സെമിനാരിയുടെ വളർച്ചക്ക് പിന്തുണയേകിയ ജർമ്മനിയിലെ ആർച്ച് ബിഷപ്പ് മോർ ഫീലക്സിനോസ് മത്തിയാസ് നായിസ് മെത്രാപ്പോലീത്തയുടെ ആശംസ സന്ദേശം ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത വായിച്ചു. ശ്രേഷ്ഠ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രേഷ്ഠ ബാവായ്ക്ക് വൈദിക സെമിനാരിയുടെ ഉപഹാരം ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയും തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം പ്രസിഡൻ്റ് സി.ആർ പ്രകാശും സമ്മാനിച്ചു. രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു. ദൈവാലയത്തിൻ്റെ നവീകരണത്തിനായി പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു.
1993 ൽ സ്ഥാപിച്ച സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൻ്റെ ബാഹ്യരൂപം ത്രികോണാകൃതിയിൽ കൂടാര രൂപത്തിലാണെന്നുള്ളത് സവിശേഷതയാണ്. പഴമ ഒട്ടും നഷ്ടപ്പെടാതെ പുതുതായി നിർമിച്ച അൾത്താരയും ഹൈക്കലായും മൂന്ന് പ്രധാന വാസ്തു ശില്പരീതികളിലൂടെ ക്രമീകരിച്ചിരിക്കുന്നു. സുറിയാനി, ബറോക്ക്, ബൈസാന്റിയൻ എന്നീ പാരമ്പര്യങ്ങളും വാസ്തുശില്പ ചാരുതയും സമന്വയിപ്പിച്ചുകൊണ്ടാണ് നവീകരണവും നിർമാണവും പൂർത്തികരിച്ചിരിക്കുന്നത്.








