
കോലഞ്ചേരി ● വിശ്വാസത്തിന്റെ പൈതൃകം മുറുകെപ്പിടിച്ചുകൊണ്ട് സഭയുടെ അസ്തിത്വം നിലനിർത്തിക്കൊണ്ട് സഭയ്ക്ക് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിൻ്റെയും കാലം വരുമെന്ന പൂർണ്ണമായ വിശ്വാസത്തിൽ മുന്നോട്ടു പോകാമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിൽ കണ്ടനാട് ഭദ്രാസനം നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
വ്യവഹാര വിമുക്തമായ ഒരു സഭയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതായ സാഹചര്യമാണ് മുന്നിലുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സഭാതര്‍ക്കം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിച്ച് സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകണം. സഭാ തർക്കത്തിൽ ബഹു. കേരള ഗവണ്മെന്റ് നാളിതുവരെ കൈകൊണ്ട സത്വര നടപടികള്‍ സഭയ്ക്ക് ആശ്വാസകരമാണ്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ സഭകൾ തമ്മിൽ സമാധാനപരമായും സൗഹൃദപരമായും സഹോദരി സഭകളെപ്പോലെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകേണ്ടതെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
മലങ്കര സഭ തർക്കം പരിഹരിക്കുവാൻ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ ക്ഷണം ലഭിച്ചതാണ്.
മറുവിഭാഗവും ക്ഷണം സ്വീകരിച്ചാൽ സമാധാന അന്തരീക്ഷത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. സഭാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും സമാധാന ചർച്ചകൾ സഭ എന്നും സ്വാഗതം ചെയ്യുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
മഹാ പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ സാധിച്ച ചുരുക്കം ചില മെത്രാപ്പോലീത്തമാരിൽ ഒരാളാണ് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ. പുണ്യശ്ലോകനായ ബാവായുടെ പ്രാർത്ഥനയും നിറസാന്നിധ്യവുമാണ് യഥാർത്ഥത്തിൽ പരിശുദ്ധ സഭയെ വലിയ പ്രതിസന്ധികളിൽ പോലും മുന്നോട്ടു നയിച്ചത്. ഇന്ന് സഭയ്ക്ക് കാണുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ബാവാ തിരുമേനി ഈ സഭയ്ക്ക് സമ്മാനിച്ചതാണ്. നമുക്കൊരിക്കലും ഭാഗ്യസ്മരണാർഹനായ ബാവായെ മറക്കുവാൻ സാധിക്കുകയില്ലായെന്നും ബാവായുടെ പ്രാർത്ഥന സഭയെയും എന്നെയും മുന്നോട്ട് നയിക്കുമെന്നും ബാവായുടെ ആഗ്രഹപ്രകാരം സഭ ശാന്തിയുടെ തീരത്ത് എത്തുമെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അനൂപ് ജേക്കബ്ബ് എം.എൽ.എ., സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരം സമർപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി സാബു നാരേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ്ബ് സി. മാത്യു എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
ശ്രേഷ്ഠ ബാവായെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ രഥവാഹനത്തിൻ്റെയും ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടു കൂടി പ്രൗഢോജ്ജ്വലമായാണ് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിലേക്ക് സ്വീകരിച്ച് ആനയിച്ചത്. സ്വീകരണ യാത്രയിൽ പുത്തൻകുരിശ്, ചൂണ്ടി, പത്താംമൈൽ, കോലഞ്ചേരി, കടമറ്റം, പെരുവുംമുഴി എന്നിവിടങ്ങളിൽ പള്ളികളുടെയും പൗരാവലികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നൂറുക്കണക്കിന് ആളുകൾ ചേർന്ന് സ്നേഹനിർഭരമായ സ്വീകരണം നൽകി. കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിൽ നടന്ന സ്വീകരണത്തിലും അനേകം വൈദികരടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.


























