പുത്തന്‍കുരിശ് ● കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാര്‍മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിലും പെരുന്നാള്‍ ചടങ്ങുകള്‍ നടത്തപ്പെടും.
ഒക്ടോബര്‍ 26 ഞായറാഴ്ച അഭിവന്ദ്യ മോര് ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്തായും, 27 തിങ്കളാഴ്ച അഭിവന്ദ്യ മോര് യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയും കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് കാലം ചെയ്ത ശ്രേഷ്ഠ ബാവായുടെ ഇടവകയായ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും പാച്ചോര്‍ നേര്‍ച്ച കബറിങ്കല്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവാ പെരുന്നാളിന്റെ കൊടിയേറ്റ് നിര്‍വ്വഹിക്കും.
28 ചൊവ്വാഴ്ച അഭിവന്ദ്യ ഡോ. മോര് അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായും 29 ബുധനാഴ്ച അഭിവന്ദ്യ മോര് അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയും കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും.
ഒക്ടോബര്‍ 30 വ്യാഴാഴ്ച രാവിലെ 7.00 മണിയ്ക്ക് അഭിവന്ദ്യ മോര് സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാന, വൈകീട്ട് 6.00 മണിയ്ക്ക് തൃശൂര്‍, കടമറ്റം, പള്ളിക്കര, കരിങ്ങാച്ചിറ, മുളന്തുരുത്തി, പിറവം മേഖലകളില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രകള്‍ കബറിങ്കല്‍ എത്തുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവായുടേയും അഭി. പിതാക്കന്മാരുടേയും സഭാ ഭാരവാഹികളുടേയും നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുകയും തുടര്‍ന്ന് ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ സന്ധ്യാ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് ബാവായുടെ നാമത്തില്‍ നേര്‍ച്ചസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 31-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല് കുര്‍ബ്ബാനയും തുടര്‍ന്ന് അനുസ്മരണ സന്ദേശവും നടത്തപ്പെടും. തുടര്‍ന്ന് പെരുന്നാള്‍ സദ്യയും ക്രമീകരിക്കുന്നു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ പേരില്‍ ആരംഭിക്കുവാന്‍ പോകുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പെരുന്നാള്‍ ദിനം ആരംഭിക്കുന്നു. ഒപ്പം ബാവായുടെ നാമത്തിലുള്ള കണ്വെന്ഷന് സെന്ററിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനവും അന്നേദിവസം ആരംഭിക്കുന്നു. ശ്രേഷ്ഠ ബാവായുടെ വില്പത്ര പ്രകാരം താല്ക്കാലീകമായി നഷ്ടപ്പെട്ട ഇടവകകള്ക്കുളള ധനസഹായ വിതരണവും പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടാകും. പെരുന്നാളിന്റെ ചിട്ടയായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
