
മലങ്കരയെ അന്ത്യോഖ്യാ ബന്ധത്തിൽ ഊട്ടിയുറപ്പിച്ച മലങ്കര സഭയുടെ വീണ്ടെടുപ്പുക്കാരൻ, മലങ്കരയുടെ പരിത്രാതാവ്, സുറിയാനി സഭയ്ക്ക് മലങ്കരയിൽ ജീവാശ്വാസം നൽകിയ വിശുദ്ധൻ തുടങ്ങിയ വിശേഷണങ്ങളാൽ വിശ്വാസി ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന യെരുശലേം പാത്രിയർക്കീസ് പരിശുദ്ധ പിതാവായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവായുടെ 344-ാമത് ശ്രാദ്ധപ്പെരുന്നാൾ ഏപ്രിൽ 27 ന് പരിശുദ്ധ സുറിയാനി സഭയിലും പുണ്യവാന്റെ കബറിടം സ്ഥിതി ചെയ്യുന്ന വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലും ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു.
സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം ഊട്ടിയുറപ്പിച്ച് മലങ്കര സഭയ്ക്ക് ഊടും പാവും നെയ്ത പരിശുദ്ധ പിതാവ്. റോമാ ഉപദേശങ്ങളിൽ നിന്നും മലങ്കര സഭയെ കാത്തു പരിപാലിച്ച്, സുറിയാനി സഭയുടെ വിശുദ്ധ കൂദാശകളും ആരാധനാ ക്രമങ്ങളും മലങ്കര മക്കളുടെ മനസ്സുകളിൽ ആത്മീയ വിത്തുകളായി പാകി വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറക്കപ്പെട്ട് നമുക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കുന്നു ഈ പുണ്യ പിതാവ്.
സുറിയാനിക്കാരെ പോർച്ചുഗീസ് അടിമത്വത്തിൽ നിന്നും വീണ്ടെടുത്ത പുണ്യ പിതാവിനെ സുറിയാനിക്കാർ എന്നും കൃതജ്ഞതയോടെ സ്മരിച്ചു കൊണ്ടിരിക്കുന്നു. ഒരു മഹാസിദ്ധനായി അറിയപ്പെടുന്ന ഈ പരിശുദ്ധ പിതാവിന്റെ മദ്ധ്യസ്ഥതയിൽ അത്ഭുതകരമായ വിധം കൃപകൾ ലഭിക്കുന്നതായി വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അളവറ്റ സ്നേഹവുമായി മലങ്കരയിൽ ജീവിച്ച് 16 വർഷങ്ങളും അതിനുശേഷം അനുഗ്രഹവർഷം ചൊരിഞ്ഞ് മൂന്ന് നൂറ്റാണ്ടും പിന്നിട്ട ഈ പിതാവിനെ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 2000 ഏപ്രിൽ 7 ന് വിശുദ്ധനായി പ്രഖ്യാപിച്ചു.
മൂസൽ പട്ടണത്തിൽ ഭൂജാതനായ പരിശുദ്ധ ബാവ 1654 ൽ തീമോത്തിയോസ് എന്ന പേരിൽ ഓമീദിൻ്റെ മെത്രാപ്പോലീത്തയായിരുന്നു. പിന്നീട് അഞ്ചാം പാത്രിയർക്കീസ് എന്നറിയപ്പെട്ടിരുന്ന യെരുശലേമിന്റെ മെത്രാപ്പോലീത്തയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ പ്രതിനിധിയായി 1665 ൽ മലങ്കരയിലെഴുന്നള്ളി. കൂനൻകുരിശു സത്യത്തിനുശേഷം മലങ്കര സഭയിൽ സത്യവിശ്വാസവും സുറിയാനി പാരമ്പര്യവും അവസാനിക്കുമായിരുന്ന കാലത്താണ് പരിശുദ്ധ ബാവ രക്ഷകനായി മലങ്കരയിലെത്തിയത്. അന്നത്തെ ഭരണാധികാരിയായിരുന്ന മാർത്തോമ ഒന്നാമന് സാധുവായ ശ്ലെഹിക കൈവെപ്പ് നൽകി വാഴിക്കുകയും തുടർന്ന് ഇരുവരും പള്ളികൾ സന്ദർശിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തുകയും സത്യവിശ്വാസത്തിൽ നിലനിർത്തുകയും ചെയ്തു. തുടർന്ന് ഒന്നാം മാർത്തോമായുടെ സഹകരണത്തോടെ പരിശുദ്ധ ബാവ രണ്ടാം മർത്തോമായെ വാഴിച്ചു. അക്കാലത്ത് മലങ്കരയിലുണ്ടായിരുന്ന 69 പള്ളികളിൽ 49 പള്ളികളിലെയും ഭരണം മാർത്തോമ ഒന്നാമനുമായി സഹകരിച്ച് നടത്തുകയും ചെയ്തു.
മഹാ പരിശുദ്ധനായ ഈ പിതാവിന് തന്റെ ആസന്നമായ മരണത്തെക്കുറിച്ച് മുൻകൂട്ടി അറിയുവാൻ സാധിക്കുകയും മരണസമയം മുൻകൂട്ടി കല്പിക്കുകയും ചെയ്തു. അംശ വസ്ത്രങ്ങൾ എല്ലാം ധരിച്ച് അനേകം വിശ്വാസികളുടെ സാന്നിധ്യത്തിൽ മുൻകൂട്ടി പ്രവചിച്ച സമയത്തുതന്നെ പള്ളിയകത്ത് കാലം ചെയ്യുകയാണുണ്ടായത്. മഹാത്ഭുതമെന്നു പറയട്ടെ ആ സമയത്ത് പള്ളിമണി തനിയെ മുഴങ്ങുകയും പള്ളിയുടെ പടിഞ്ഞാറെ മുറ്റത്തുള്ള വലിയ കരിങ്കൽ കുരിശ് മൂന്നുപ്രാവശ്യം കുനിയുകയും താനെ നിവരുകയും പള്ളിയകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരക്കുകയും ചെയ്തു എന്നാണ് ചരിത്രരേഖ. വടക്കൻ പറവൂർ പള്ളിക്കാർ പരിശുദ്ധ ബാവായെ പ്രത്യേകം കരുതി ശുശ്രൂഷിച്ചു. അധികകാലവും പരിശുദ്ധ ബാവ ഇവിടെയാണ് താമസിച്ചത്. തന്റെ അന്ത്യനാളുകൾ വടക്കൻ പറവൂർ പള്ളിയിൽ ചിലവഴിച്ച പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ 1681 ഏപ്രിൽ 27 ന് കാലം ചെയ്ത് വടക്കൻ പറവൂർ സെന്റ് തോമസ് പള്ളിയിൽ കബറടക്കപ്പെട്ടു. ഈ പരിശുദ്ധ പിതാവിന്റെ മദ്ധ്യസ്ഥതയിൽ അനേകർക്ക് ഇന്നും അനുഗ്രഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. പരിശുദ്ധ മോര് ഗ്രീഗോറിയോസ് അബ്ദുള് ജലീല് ബാവയുടെ പ്രാർത്ഥനയും മദ്ധ്യസ്ഥതയും നമ്മുക്ക് കാവലും കോട്ടയുമായിരിക്കട്ടെ.
