“അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.”
പരിശുദ്ധ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മാറാനായ പെരുന്നാളുകളിൽ ഒന്നാണ് കൂടാരപ്പെരുന്നാൾ. സ്ഥിരതീയതിയായ ആഗസ്റ്റ് 6-ാം തീയതിയാണ് ഇത് ആചരിക്കുന്നത്. കർത്താവിന്റെ മനുഷ്യാവതാര സംഭവത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ് മറുരൂപമലയിൽ വെച്ചുണ്ടായ തന്റെ രൂപാന്തരവും തേജസ്കരണവും.
The Feast of the Transfiguration of Our Lord, The Glorification of our Lord, മറുരൂപ പെരുന്നാൾ, രൂപാന്തരീകരണപ്പെരുന്നാൾ, കൂടാരപ്പെരുന്നാൾ, സുറിയാനി പാരമ്പര്യത്തിൽ ‘മ്ത്താലെ’ (Mthale) എന്നീ പല പേരുകളിൽ ഈ വലിയ പെരുന്നാൾ അറിയപ്പെടുന്നു
വി. പത്രോസ്, വി. യാക്കോബ്, വി. യോഹന്നാൻ എന്നീ ശിഷ്യന്മാരോടൊപ്പം പ്രാർത്ഥനയ്ക്കായി നമ്മുടെ കർത്താവ് താബോർ മലമുകളിൽ കയറിയപ്പോൾ പഴയനിയമ പിതാക്കന്മാരായ മോശയുടെയും ഏലിയാവിന്റെയും സാന്നിധ്യത്തിൽ യേശു തമ്പുരാൻ തേജസ്കരിക്കപ്പെട്ട മഹത്തായ സംഭവമാണ് ഈ പെരുന്നാളിലൂടെ പരിശുദ്ധ സഭ അനുസ്മരിക്കുന്നത്.
കർത്താവ് രൂപാന്തരപ്പെട്ടതും മോശയും ഏലിയായും അവിടെ പ്രത്യക്ഷപ്പെട്ടതുമായ ഈ ദിവ്യസംഭവത്തെക്കുറിച്ച് വിശുദ്ധ ബൈബിളിൽ മത്തായി 17:1–8, മർക്കോസ് 9:2–8, ലൂക്കോസ് 9:28–36, 2 പത്രോസ് 1:17–18 എന്നീ ഭാഗങ്ങളിൽ നാം വായിക്കുന്നു.
നമ്മുടെ സുറിയാനി പാരമ്പര്യത്തിലും ആരാധനാക്രമത്തിലും ഈ പെരുന്നാളിന് വളരെ വലിയ ദൈവശാസ്ത്ര പ്രാധാന്യമുണ്ട്. താബോർ മലയിൽ വെളിപ്പെട്ടത് പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വമാണ്. പിതാവിന്റെ സ്വരം, പുത്രന്റെ തേജസ്സ്, മേഘരൂപത്തിൽ വെളിപ്പെട്ട പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എന്നിവയിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വം അവിടെ പ്രത്യക്ഷമായി.
ന്യായപ്രമാണത്തെ പ്രതിനിധീകരിച്ച് മോശയും, പ്രവാചകന്മാരെ പ്രതിനിധീകരിച്ച് ഏലിയായും മിശിഹായോടൊപ്പം സന്നിഹിതരായത്, പഴയനിയമത്തിന്റെ പൂർത്തീകരണം യേശുക്രിസ്തുവിലാണെന്ന് സഭ നമ്മെ ഓർമ്മിപ്പിക്കുന്നു. കർത്താവായ യേശുമിശിഹാ യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാണെന്ന വിശ്വാസസത്യവും താബോർ മലയിൽ കൂടുതൽ വ്യക്തമായി വെളിപ്പെടുന്നു.
നമ്മുടെ കർത്താവിൻ്റെ തേജസ്കരണം ഏറ്റവും പ്രധാനപ്പെട്ട ഒരു ‘മാറാനായ പെരുന്നാൾ’ (കർത്താവിന്റേതായ പെരുന്നാൾ) ആയതിനാൽ പ്രത്യേകമായ മറ്റ് ശുശ്രൂഷകളില്ലെങ്കിലും, ഈ ദിവസം വിശുദ്ധ കുർബ്ബാനയിൽ വിശ്വാസികളേവരും നിർബന്ധമായും സംബന്ധിക്കണമെന്ന് സഭ അനുശാസിക്കുന്നു.
മിശിഹായുടെ ദിവ്യതേജസ്സ് നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വ്യക്തിജീവിതങ്ങളിലും പ്രകാശിക്കട്ടെ. പാപത്തിന്റെയും അന്ധകാരത്തിന്റെയും വഴികളിൽനിന്ന് മാറി, നാമും ആത്മീയമായി രൂപാന്തരപ്പെടുവാൻ ഈ വിശുദ്ധ പെരുന്നാൾ നമ്മെ സഹായിക്കട്ടെ
