പുത്തൻകുരിശ് ● ഈസ്റ്റ് വാഴപ്പിള്ളി മോർ ഫീലക്സീനോസ് ദയറായിലെ വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാനെ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി ജൂൺ 30-ന് പുത്തൻകുരിശ് പാത്രിയർക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വാഴിക്കും.
സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും മെത്രാഭിഷേക ശുശ്രൂഷയിൽ സഹകാർമികരായിരിക്കും. ജൂൺ 30 ചൊവ്വാഴ്ച രാവിലെ 7 മണിയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായേയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരേയും നിയുക്ത മെത്രാപ്പോലീത്തായേയും പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്കു ആനയിക്കും. തുടർന്ന് രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8.30-ന് വിശുദ്ധ കുർബ്ബാനയും 9.45-ന് മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷകളും ആരംഭിക്കും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ
കാതോലിക്കാ സ്ഥാനലബ്ധിക്കുശേഷം നടത്തുന്ന പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷ എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
മെത്രാഭിഷേക വാഴ്ചയ്ക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ അദ്ധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തമാരെ കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരം, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തോടെയാണ് മെത്രാഭിഷേക ശുശ്രൂഷകൾ നടത്തപ്പെടുന്നത്. അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയിലടക്കം വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങിൽ സംബന്ധിക്കും.
മെത്രാഭിഷേക ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
