
മണർകാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാടിൽ രാജകീയ വരവേല്പ്.
കോട്ടയം ഭദ്രാസന ആസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലിലെത്തിയ ബാവായെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മണർകാട് കവലയിലെത്തിച്ചു. കാത്തുനിന്ന വിശ്വാസ സമൂഹം ശ്രേഷ്ഠ ബാവായെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ മണർകാട് വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിലേക്ക് ആനയിച്ചു.
പള്ളിയിലെത്തിയ ശ്രേഷ്ഠ ബാവായെ സഹവികാരിമാരായ ഫാ. എം.ഐ. തോമസ് മറ്റത്തിൽ കാപ്പ അണിയിച്ചും ഫാ. കുര്യാക്കോസ് കാലായിൽ കത്തിച്ച മെഴുകുതിരി നൽകിയും സ്വീകരിച്ചു. മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ വലിയപള്ളിയിൽ ധൂപപ്രാർഥന നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബാവായുടെ കരുത്തും കർമശേഷിയും സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് കഴിയുമെന്ന് മന്ത്രി വാസവൻ പറഞ്ഞു.
ജോസഫ് ബാവായുടെ സ്ഥാനലബ്ധിയിൽ സംസ്ഥാന സർക്കാരിന്റെ ആശംസകളും മന്ത്രി അറിയിച്ചു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ചാണ്ടി ഉമ്മൻ എം.എൽ.എ, വൈദിക സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, ഫാ. കുര്യൻ മാത്യു, ഫാ. ലിറ്റു ടി. ജേക്കബ്, ട്രസ്റ്റി ബെന്നി ടി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു. കത്തീഡ്രൽ നിർമിച്ചു നൽകുന്ന സൗജന്യ പാർപ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ശ്രേഷ്ഠ കാതോലിക്കാ ബാവാ നിർവഹിച്ചു. കത്തീഡ്രലിന്റെ ഉപഹാരം ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയാ, സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ ബാവായ്ക്ക് സമ്മാനിച്ചു.
മണർകാട് പള്ളിയുടെ നേതൃത്വത്തിൽ കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ സഹകരണത്തോടെയാണ് ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണമൊരുക്കിയത്. നേരത്തെ കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിലെത്തിയ ശ്രേഷ്ഠ ബാവായെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.



