
ചുവന്നമണ്ണ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തൃശ്ശൂർ ഭദ്രാസന ആസ്ഥാനമായ ഗലീലിയൻ സെൻ്ററിൽ പ്രൗഢ ഗംഭീര സ്വീകരണം നൽകി.
ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഹാരം അണിയിച്ച് സ്വീകരിച്ചു. പട്ടിക്കാട് സെൻ്ററിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭദ്രാസന ആസ്ഥാനത്തേക്ക് ശ്രേഷ്ഠ ബാവയെ ആനയിച്ചു. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വിശ്വാസികൾ സെൻ്റ് ജോസഫ് ചാപ്പലിലേക്ക് സ്വീകരിച്ചു. തുടർന്ന് ധൂപപ്രാർത്ഥനയും ആശീർവാദവും നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ തെക്കുമഠത്തിൽ, വൈദീക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലി, ഭദ്രാസന ജോ. സെക്രട്ടറി ബൈജു കുഴിക്കാട്ടിൽ എന്നിവർ സംസാരിച്ചു. വൈദീകർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പള്ളി പ്രതിനിധികൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.




