
തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണവും അനുമോദന സമ്മേളനവും ഇന്ന് വൈകീട്ട് 4 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ നടക്കും.
കാതോലിക്കോസ് റെസിഡെൻസിയായ തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് ബാവയെ സ്വീകരിച്ച് ആനയിക്കും. കത്തീഡ്രലിന്റെ പടിഞ്ഞാറേ ഗേറ്റിൽ നിന്നും യൂണിഫോം അണിഞ്ഞ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ, വനിതാ സമാജം അംഗങ്ങൾ എന്നിവർ ഇരുവശങ്ങളിലുമായി നിന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്വാഗതമോതും.
കൊച്ചി ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വൈദീകർ, ഭക്ത സംഘടനാ പ്രവർത്തകർ, സണ്ടേസ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി ആയിരക്കണക്കിന് വിശ്വാസികൾ സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ കേനോറോ സ്വാഗത ഗാനം ആലപിക്കും.
അനുമോദന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ. രാജൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, കെ. ബാബു എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സംബന്ധിക്കും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.

