ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയത്തിൽ കുരിശിന് അതുല്യമായ സ്ഥാനമാണുള്ളത്. ലോകത്തിന്റെ കണ്ണിൽ അപമാനത്തിന്റെയും പരാജയത്തിന്റെയും നിന്ദയുടെയും അടയാളമായിരുന്ന കുരിശിനെ, മിശിഹായുടെ തിരുവിലാപണത്തിലൂടെ ദൈവസ്നേഹത്തിന്റെയും രക്ഷയുടെയും വിജയത്തിന്റെയും അടയാളമാക്കി മാറ്റി. അതുകൊണ്ടുതന്നെ വിശുദ്ധ സുറിയാനി സഭ ശുദ്ധമുള്ള സ്ലീബായെ വെറും ഒരു വിശുദ്ധ ചിഹ്നമായി മാത്രം കാണുന്നില്ല; മിശിഹായുടെ സഹനത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനവിജയത്തിന്റെയും സാക്ഷിയായാണ് ആദരിക്കുന്നത്.
സെപ്റ്റംബർ 14-ന് ആചരിക്കുന്ന ശ്രേഷ്ഠമായ സ്ലീബാ പെരുന്നാൾ, വിശുദ്ധ കുരിശിന്റെ കണ്ടെത്തലിനെയും അതിന്റെ മഹത്വീകരണത്തെയും അനുസ്മരിക്കുന്ന സുറിയാനി സഭയുടെ പ്രധാന പെരുന്നാളുകളിലൊന്നാണ്. യെരൂശലേമിൽ കർത്താവിന്റെ കുരിശ് കണ്ടെത്തപ്പെട്ടതും പിന്നീട് വിശ്വാസികളുടെ മുമ്പിൽ ഉയർത്തി വണങ്ങപ്പെട്ടതുമായ സംഭവങ്ങളോടാണ് ഈ പെരുന്നാൾ ബന്ധപ്പെട്ടിരിക്കുന്നത്.
ഈ ചരിത്രത്തിൽ മഹാനായ കുസ്തന്തീനോസ് മഹാരാജാവിനും വിശുദ്ധ ഹെലേനി രാജ്ഞിക്കും പ്രത്യേക സ്ഥാനമുണ്ട്. ക്രിസ്തീയ പാരമ്പര്യമനുസരിച്ച്, കുസ്തന്തീനോസ് മഹാരാജാവിന്റെ കാലത്ത് ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തുന്നതിനായി അദ്ദേഹത്തിന്റെ മാതാവായ വിശുദ്ധ ഹെലേനീ രാജ്ഞി യെരൂശലേമിലെത്തി. കർത്താവിന്റെ കുരിശ് കണ്ടെത്തപ്പെട്ടതിനെ തുടർന്ന് അതിനെ വിശ്വാസികളുടെ മുമ്പിൽ ഉയർത്തി മഹത്വപ്പെടുത്തി വണങ്ങിയ സംഭവമാണ് സ്ലീബാ പെരുന്നാളിന്റെ ചരിത്രപശ്ചാത്തലത്തിൽ പ്രധാനമായി ഓർമ്മിക്കപ്പെടുന്നത്.
പുറജാതിക്കാരനായിരുന്ന കുസ്തന്തീനോസ് രാജാവ് അയൽരാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ട് വിഷമിച്ചിരിക്കുമ്പോൾ ആകാശത്തിൽ കുരിശിന്റെ അടയാളം കണ്ടു. രാജാവ് കുരിശ് നിർമ്മിച്ച് അത് മുന്നിൽ പിടിച്ച് സൈന്യങ്ങളെ അയച്ചു. അവർ ശത്രുക്കളെ നിഷ്പ്രയാസം ജയിച്ചു. അതു മുഖാന്തരം രാജാവ് കർത്താവിൽ വിശ്വസിച്ച് മാമോദീസ മുങ്ങി. അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ ക്രിസ്ത്യാനികളായിത്തീർന്നു. രാജാവ് ക്രിസ്ത്യാനിയായതോടുകൂടി ക്രിസ്തുമാർഗ്ഗം രാജകീയ മതമായി. ദൈവാലയങ്ങൾ സ്ഥാപിക്കാനും അതിൽ പരസ്യമായി ആരാധന അർപ്പിക്കാനും അവസരങ്ങൾ കൈവന്നു.
കുരിശിന്റെ ശക്തി യുദ്ധവിജയത്തിലൂടെ തിരിച്ചറിഞ്ഞ ഹെലനി രാജ്ഞിക്ക് കർത്താവിനെ ക്രൂശിച്ച കുരിശ് കണ്ടു പിടിക്കാൻ അടങ്ങാത്ത ആഗ്രഹമായി. കർത്താവിന്റെ കുരിശ് തേടി രാജാവും ഹെലനി രാജ്ഞിയും യെരുശലേമിൽ എത്തി. യഹൂദ എന്ന ഒരു വൃദ്ധൻ നൽകിയ സൂചനയനുസരിച്ച് മൂന്ന് കുരിശുകൾ കണ്ടെടുത്തു. അപ്പോൾ അതുവഴി സംസ്കാരത്തിനായി കൊണ്ടുപോയ ഒരു മൃതശരീരത്തിൽ ഓരോ കുരിശും മാറിമാറി വച്ചുനോക്കി. അതിൽ ഒരു കുരിശ് സ്പർശിച്ചപ്പോൾ മൃതൻ ജീവൻ പ്രാപിച്ചെഴുന്നേറ്റു. അങ്ങനെ കർത്താവിന്റെ കുരിശ് എ.ഡി. 320 സെപ്റ്റംബർ 13-ന് വി. സ്ലീബാ കണ്ടെത്തുകയും യെരുശലേമിലെ മാർട്ടിറിയം (Martyrium) എന്ന ദൈവാലയത്തിൽ ആഘോഷസമന്വിതം സ്ഥാപിക്കുകയും ചെയ്തു. പൊതുവായി സെപ്റ്റംബർ 13 വിശുദ്ധ സ്ലീബായുടെ കണ്ടെടുക്കലിൻ്റെ ഓർമ്മയായും സെപ്റ്റംബർ 14 വിശുദ്ധ സ്ലീബായുടെ പുകഴ്ച പെരുന്നാൾ അഥവാ വി. സ്ലീബായുടെ മഹത്വീകരണത്തിന്റെ പെരുന്നാൾ എന്ന പേരിൽ വർഷം തോറും ആഘോഷം ആരംഭിച്ചു. വിശുദ്ധ സ്ലീബായുടെ കണ്ടെടുക്കലിൻ്റെ വാർത്ത കുസ്തന്തീനോസ് പോലീസിൽ അറിയിക്കുവാനായി യേരുശലേമിൽ നിന്നും കുസ്തന്തീനോസ് പോലീസ് വരെയുള്ള ഉയർന്ന പർവ്വതങ്ങളുടെ മുകളിൽ തീ കത്തിക്കുകയും ചെയ്തു. ഈ ഒരു പാരമ്പര്യം ഇപ്പോഴും സിറിയ രാജ്യത്ത് കണ്ടുവരുന്നു. സിറിയായിൽ വി. തക്ലായുടെ കബറിടം സ്ഥിതിചെയ്യുന്ന ‘മാലുല’ എന്ന പർവ്വതത്തിന്റെ മുകളിൽ ഇപ്പോഴും ഈ പെരുന്നാൾ പഴയ സംഭവത്തെ അനുസരിച്ച് ഉയരത്തിൽ തീ കത്തിച്ച് ആഘോഷിക്കുന്നു.
“കുരിശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും, രക്ഷിക്കപ്പെടുന്ന നമുക്ക് ദൈവശക്തിയും ആകുന്നു” (1 കൊരിന്ത്യർ 1:18) എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകളാണ് വി.സ്ലീബായുടെ ആഴത്തിലുള്ള രഹസ്യം വെളിപ്പെടുത്തുന്നത്.
സുറിയാനി ആത്മീയതയിൽ സ്ലീബാ, സഹനത്തിൽ ഒളിഞ്ഞിരിക്കുന്ന മഹത്വത്തിന്റെയും മരണത്തിൽനിന്ന് ഉദിച്ചുയർന്ന ജീവനിന്റെയും പ്രതീകമാണ്. കുരിശിൽ ക്രിസ്തു പരാജയപ്പെട്ടതല്ല; അതിനാലാണു പാപത്തിന്റെയും മരണത്തിന്റെയും ശക്തി തകർത്തത്. കല്ലറയുടെ ഇരുളിനെ പുനരുത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് നയിച്ച വഴിയാണ് വി.സ്ലീബ.
അതുകൊണ്ടാണ് സുറിയാനി ആരാധനാപാരമ്പര്യത്തിൽ സ്ലീബായ്ക്ക് ഇത്രയും മഹത്തായ സ്ഥാനം. വിശുദ്ധ മദ്ബഹായിലും ദൈവാലയങ്ങളിലും വീടുകളിലും വിശ്വാസികളുടെ ജീവിതത്തിലും എപ്പോഴും ഉയർത്തപ്പെടുന്ന കുരിശ്, മിശിഹായുടെ സാന്നിധ്യത്തിന്റെയും രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്. കുരിശിന്റെ അടയാളത്താൽ അനുഗ്രഹിക്കപ്പെടുമ്പോൾ സഭ നമ്മെ ഓർമ്മിപ്പിക്കുന്നത്, ക്രിസ്തുവിന്റെ രക്ഷാകരമായ സ്നേഹത്തിൽ നമ്മുടെ ജീവിതവും സമർപ്പിക്കപ്പെടണമെന്നാണ്.
വി. കുരിശിനെ വണങ്ങുക എന്നത് ഒരു മരക്കുരിശിനെ മാത്രം ആദരിക്കുക എന്നതല്ല. കുരിശിൽ നമ്മെ സ്നേഹിച്ച മിശിഹായെ ഏറ്റുപറയുകയാണ്. അതുകൊണ്ടുതന്നെ കുരിശിന്റെ മുമ്പിൽ നിൽക്കുന്ന ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഒരു ചോദ്യം ഉയരണം: എന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ കുരിശിന് എന്ത് സ്ഥാനമാണുള്ളത്?
“എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ തന്നെത്താൻ നിഷേധിച്ച് തന്റെ കുരിശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24). കുരിശ് ചുമക്കുക എന്നത് ദുഃഖം മാത്രം സഹിക്കുക എന്നല്ല; ക്രിസ്തുവിന്റെ സ്നേഹത്തിൽ സ്വയം സമർപ്പിക്കുക എന്നതാണ്. ക്ഷമിക്കുമ്പോഴും, സഹിക്കുമ്പോഴും, ത്യജിക്കുമ്പോഴും, മറ്റുള്ളവർക്കുവേണ്ടി സ്വയം അർപ്പിക്കുമ്പോഴും നാം സ്ലീബായുടെ ആത്മാവിൽ ജീവിക്കുന്നു.
മഹാനായ കുസ്തന്തീനോസ് മഹാരാജാവിന്റെ കൈകളിൽ കുരിശ് വിജയത്തിന്റെ അടയാളമായി ഉയർന്നെങ്കിൽ, വിശുദ്ധ ഹെലേനീ രാജ്ഞിയുടെ വിശ്വാസത്തിൽ അത് കണ്ടെത്തി വണങ്ങപ്പെട്ട വിശുദ്ധ നിധിയായി മാറി; എന്നാൽ കാൽവരിയിൽ മിശിഹായുടെ തിരുക്കരങ്ങളിൽ അത് ലോകത്തിന്റെ രക്ഷയുടെ അടയാളമായി പൂർണ്ണതയിലെത്തി.
സ്ലീബാ! വാഴുക സ്വർഗ്ഗത്തിൽ
സ്ലീബാ! വാഴുക ഭൂമിയിലും
സ്ലീബാ! പള്ളികൾ ദയറാകൾ-
ക്കെല്ലാമാകട്ടേ കോട്ട.
എല്ലാവർക്കും സ്ലീബാ പെരുന്നാൾ ആശംസകൾ…
