
പുത്തൻകുരിശ് ● രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയും യുദ്ധ ഭീഷണിയിലൂടെയും അതീവ ജാഗ്രതയോടെ കടന്നു പോകുമ്പോൾ രാജ്യത്തെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായമോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.
സഭയുടെ എല്ലാ ദൈവാലയങ്ങളിലും മെയ് 11 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം പ്രത്യേക പ്രാർത്ഥന നടത്തണമെന്നും ഭവനങ്ങളിലും കുടുംബയൂണിറ്റ് യോഗങ്ങളിലും കൂടിവരവുകളിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുന്നതു വരെ രാജ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരണമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അറിയിച്ചു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ജനങ്ങളുടെ ജീവനും വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഹോരാത്രം സേവനം ചെയ്യുന്ന എല്ലാ സൈനികർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തും അതിർത്തിയിൽ ഭീതിയോടെ കഴിയുന്ന ജനസമൂഹത്തിനു വേണ്ടിയും പ്രാർത്ഥിക്കേണ്ടത് ഓരോ ഭാരതീയൻ്റെയും പ്രതിബദ്ധതയാണ്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെയുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം ചേർന്ന് നിന്ന് ഏക മനസ്സോടെ ഭാരതത്തിൻ്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകളെ സമർപ്പിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
യുദ്ധവും കലാപങ്ങളും മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണ്. രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണിത്. യുദ്ധത്തിലേക്ക് നാം വലിച്ചിഴക്കപ്പെടാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടിയാകണം നമ്മുടെ പ്രാർത്ഥന. രാജ്യത്തിൻ്റെ ഭരണാധികാരികൾക്ക് ഈ നിർണായക ഘട്ടത്തിൽ നയതന്ത്ര മികവോടെ ഭാരതത്തെ സുരക്ഷിതത്വത്തിലേക്കും സമാധാനത്തിലേക്കും നയിക്കുവാൻ തക്കവണ്ണം ദൈവം ശക്തീകരിക്കട്ടെയെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
കക്ഷി, മത, രാഷ്ട്രീയ വിഭാഗീയതയ്ക്കപ്പുറമായി ഐക്യത്തോടെ രാജ്യത്തിനൊപ്പം ഈ പ്രതികൂല സാഹചര്യത്തെ നാം നേരിടേണ്ട സമയമാണിത്. അശാന്തിയുടെ കാർമേഘങ്ങൾ മാറി ശാന്തിയുടെ നീലിമ പരക്കുവാനും രാജ്യത്ത് ശാശ്വതമായ സമാധാനം എത്രയും വേഗം സംജാതമാകുവാനും ഏക മനസ്സോടെ പ്രാർത്ഥിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.

