
തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന സമ്മേളനവും കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ നടന്നു.
തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് ബാവയെ സ്വീകരിച്ച് ആനയിച്ചു. കത്തീഡ്രലിന്റെ പടിഞ്ഞാറേ ഗേറ്റിൽ നിന്നും ഭദ്രാസനത്തിലെ എല്ലാ വൈദികരും ഭദ്രാസന ഭാരവാഹികളും യൂണിഫോം അണിഞ്ഞ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ, വനിതാ സമാജം അംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തകർ എന്നിവരും ഇരുവശങ്ങളിലുമായി നിന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്വാഗതമോതി. തുടർന്ന് ശ്രേഷ്ഠ ബാവ ദൈവാലയത്തിൽ ധൂപ പ്രാർത്ഥന നടത്തി.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ
അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ വഹിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.
സിറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാൻസിസ് ജോർജ് എം.പി., ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഡോ. മാത്യൂസ് മോർ അന്തിമോസ്, കെ. ബാബു എം.എൽ.എ., അനൂപ് ജേക്കബ് എം.എൽ.എ., തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. സാംസൺ മേലോത്ത്, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി എം.പി. പോൾ എന്നിവർ സംസാരിച്ചു.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മറുപടി പ്രസംഗം നടത്തി.
കൊച്ചി ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വൈദീകർ, ഭക്ത സംഘടനാ പ്രവർത്തകർ, സണ്ടേസ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ കേനോറോ സ്വാഗത ഗാനം ആലപിച്ചു.












