
സ്വന്തം ശിഷ്യരുടെ കാൽപാദങ്ങൾ കഴുകി കൊണ്ട് സ്നേഹത്തിന്റെയും, വിനയത്തിന്റെയും, സേവന സന്നദ്ധതയുടെയും എക്കാലത്തെയും മഹത്തായ മാതൃക ലോകത്തിനു ക്രിസ്തു സാക്ഷ്യപ്പെടുത്തിയ ചരിത്ര പ്രസിദ്ധമായ പെസഹാ ദിനം.
‘ഇതെന്റെ ശരീരം, ഇതെന്റെ രക്തം’ എന്നരുളി ചെയ്തു കൊണ്ട് നമുക്കായ് ഇല്ലാതായവന്റെ ആദ്യ ബലി ദിനം. വിശുദ്ധ കുർബ്ബാന സ്ഥാപനം അനുസ്മരിക്കുന്ന വിശുദ്ധ വ്യാഴം.
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കിക്കൊണ്ട് ക്രൈസ്തവ വിശ്വസികൾ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. പെസഹാ എന്ന വാക്കിന് ‘കടന്നുപോക്ക്’ എന്നാണ് അർത്ഥം. വിനയപ്പെടുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും പെസഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളില്‍ പെസഹാ വ്യാഴത്തിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. ശ്രേഷ്ഠകരമായ കാല് കഴുകൽ ശുശ്രൂഷയും പെസഹാ പെരുന്നാളിന്റെ ഭാഗമായി വിവിധ ദൈവാലയങ്ങളിൽ നടക്കും. പെസഹാ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വൈകിട്ട് ഭവനങ്ങളിൽ നടക്കും.
തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴം ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.









