
പുത്തൻകുരിശ് ● സുറിയാനി സഭയുടെ അഭിമാനവും മലങ്കരയിലെ താപസശ്രേഷ്ഠനുമായിരുന്ന വന്ദ്യ ഫിനഹാസ് റമ്പാച്ചൻ്റെ മൂന്നാം ശ്രാദ്ധപ്പെരുന്നാൾ നാളെ (ജൂലൈ 5) മലേക്കുരിശ് ദയറായിൽ ആചരിക്കും.
ശ്രാദ്ധത്തോട് അനുബന്ധിച്ച് ഇന്ന് ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും നടക്കും. ജൂലൈ 5 ശനിയാഴ്ച രാവിലെ 7:30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, നേർച്ച എന്നിവ നടക്കും.
പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച താപസ ശ്രേഷ്ഠൻ, മലേക്കുരിശ് ദയറ വിട്ട് പുറംലോകം നോക്കാത്ത ഉഗ്ര സന്യാസി, പ്രാർത്ഥന അല്ലാതെ ഒരു മരുന്നും, ആശുപത്രിയും സ്വീകരിക്കാത്ത വിശ്വാസ വീരൻ, സമർപ്പിതമായ ഉപവാസത്തിലൂടെ നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവത്തെ ആഹാരമാക്കി ശീലിച്ചവൻ… ഇങ്ങനെ ജീവിത വിശുദ്ധിയിലൂടെ, ദൈവാശ്രയത്തിലൂടെ ഒത്തിരി വിശേഷണങ്ങൾ അലങ്കരിച്ച പരിശുദ്ധ സുറിയാനി സഭയുടെ അഭിമാനമായിരുന്നു വന്ദ്യ ഫിനഹാസ് റമ്പാൻ. താപസ ശ്രേഷ്ഠനായ വന്ദ്യ റമ്പാച്ചന്റെ ജീവിതത്തിലൂടെ…
ചെറായി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ വാഴപ്പിള്ളിയിൽ പത്രോസ് കോർ എപ്പിസ്കോപ്പയുടെയും മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിൽ മാന്താറ്റിൽ മറിയാമ്മയുടെയും പുത്രനായി 1934 ഏപ്രിൽ 14 ന് ജനിച്ചു. പരേതരായ വി.പി പൗലോസ്, വി.പി ജോർജ്, വി.പി ഏലിയാസ് എന്നിവർ സഹോദരങ്ങളും വത്സ പീറ്റർ, നാൻസി പീറ്റർ, വി.പി സാറാമ്മ എന്നിവർ സഹോദരിമാരുമാണ്.
കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മോർ പീലക്സിനോസ് പൗലോസ് (പൗരസ്ത്യ കാതോലിക്ക ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ) തിരുമേനിയുടെ അയൽവാസിയായിരുന്ന ജോസഫ് തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായി ജീവിതം ആരംഭിച്ചു. ജോസഫ് മൂവാറ്റുപുഴയിൽ ഒദ്യോഗിക ജീവിതം ആരംഭിച്ചത് മുതൽ മോർ പീലക്സിനോസ് പൗലോസ് തിരുമേനിയുടെ അരമനയിൽ സുറിയാനി പഠിക്കുവാൻ ചെല്ലുക പതിവായിരുന്നു. തിരുമേനിയുടെ സന്യാസ ജീവിതവും ലളിതമായുള്ള ജീവിത ശൈലിയിലും ആകൃഷ്ടനായ ജോസഫ് സന്യാസ ജീവിതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
തന്റെ പിതാവായ വന്ദ്യ പത്രോസ് കോർ എപ്പിസ്കോപ്പയുടെ അരികിൽ തന്റെ ആഗ്രഹം പറഞ്ഞപ്പോൾ വലിയ ജോലി ഉപേക്ഷിച്ചു സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നതിൽ പിതാവ് പിന്തിരിപ്പിക്കാൻ ആണ് ശ്രമിച്ചത്. എങ്കിലും തീരുമാനത്തിൽ ഉറച്ചു നിന്ന ജോസഫ് 1967 ൽ തുരുവനന്തപുരത്തു ജോലി ചെയ്തിരുന്ന സമയത്തു ജോലിയും വീടും ഉപേക്ഷിച്ചു സന്യാസ ജീവിതം തിരഞ്ഞെടുത്തു തിരുമേനിക്കൊപ്പം കൂടി. പിന്നീട് മൂവാറ്റുപുഴ അരമനയിലും, പിറമാടം ദയറയിലും, മഞ്ഞിനിക്കര ദയറയിലും അല്ലാതെ മറ്റെവിടെയും പോകുവാൻ തയ്യാറായിരുന്നില്ല.
1976 ൽ മലേകുരിശിൽ എത്തിയ ജോസഫ് ദയറാ പള്ളിയിൽ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് നടത്തപ്പെടുന്ന പുത്തൻകുരിശു വരെയുള്ള പ്രദക്ഷിണത്തിനല്ലാതെ സ്വന്തം മാതാപിതാക്കളുടെ സംസ്കാരത്തിനു പോലും ദയറാ വിട്ടു വെളിയിൽ പോയിട്ടില്ല. പൗരസ്ത്യ കാതോലിക്ക ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ ബാവ എത്ര നിർബന്ധിച്ചിട്ടും പൗരോഹിത്യം സ്വീകരിക്കുവാൻ വിസമ്മതിച്ച ജോസഫ് അദ്ധ്യാപകനായി ദയറായിൽ തുടർന്നു. 1976 കാലഘട്ടത്തിൽ മലേകുരിശ് ദയറായിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സെമിനാരിയിൽ അന്നുണ്ടായിരുന്ന വൈദീക ഗണത്തിന് നല്ല ഗുരുഭൂതനായും മാതൃക അധ്യാപകനുമായി ജോസഫ് വളരെ വേഗം മാറി. ദീർഘ നേരം ഒറ്റയ്ക്കു പ്രസംഗിക്കാൻ കഴിയുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.
ചിട്ടയായ അതി കഠിനമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത് എങ്കിലും പൗരോഹിത്യ നൽവരം സ്വീകരിക്കുവാൻ താൻ യോഗ്യനായില്ല എന്നാണ് ജോസഫ് മറുപടിയായി പറഞ്ഞിരുന്നത്. ഒടുവിൽ 2006 ഒക്ടോബർ 21നു മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മലേക്കുരിശു ദയറായിൽ വച്ച് പൂർണ ശെമ്മാശ്ശ പട്ടം നൽകുകയും ചെയ്തു. ഒക്ടോബർ 28 നു കശീശ്ശാ പട്ടം സ്വീകരിക്കുകയും, നവംമ്പർ 2 നു റമ്പാൻ സ്ഥാനവും “വിശുദ്ധിയെ അങ്കിയായി ധരിച്ചവർ” എന്ന് അർത്ഥം വരുന്ന ഫിനഹാസ് എന്ന നാമവും സ്വീകരിക്കുകയും ചെയ്തു.
ലളിതവും വിശുദ്ധവുമായ ജീവിതമാണ് റമ്പാൻ നയിക്കുന്നത്. ഭക്ഷണം അത്യാവശ്യത്തിന് മാത്രമാണ് ഭക്ഷിക്കുകയുള്ളു. പകൽ ഒരു നേരം മാത്രമേ കഴിക്കാറുള്ളു. ആദ്യ കാലങ്ങളിൽ ദയറായിലെ പരിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ തറയിലാണ് കിടന്നിരുന്നത്. പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പിനു മുന്നിൽ രാപ്പകൽ മുട്ടുകുത്തി പ്രാർത്ഥിച്ച് ഇരുന്നു കൊണ്ട് ഉറങ്ങുക പതിവായിരുന്നു. ഉറക്കം അതി കഠിനമായി അനുഭവപ്പെട്ടാൽ മാത്രം ചെറിയ തന്റെ മുറിയിൽ പോകുമായിരുന്നുള്ളു. വിശുദ്ധരായ പൂർവ പിതാക്കന്മാരെ പഠിപ്പിച്ചിരുന്ന വന്ദ്യ റമ്പാച്ചന്റെ ജീവിതം തന്നെ ശിഷ്യർക്ക് വലിയ ഒരു മാതൃകയാണ്. സുറിയാനിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം ഉള്ള റാമ്പാൻ മുഴുവൻ സമയവും പ്രാർത്ഥനയിലും പുസ്തക പാരായണത്തിലും മുഴുകിയിരിക്കുക പതിവാണ്.
മാതൃകാപരവും വിശുദ്ധവുമായ ദയറാ ജീവിതത്തിനു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 2010 സെപ്തംബർ 22 നു വന്ദ്യ ഫിനഹാസ് റാമ്പാനു “ദയറോ നാശീഹോ” (Illustrious Monk) ശീർഷകം നൽകി ആദരിക്കുകയും ചെയ്തു. ഏവരെയും ഒരു പോലെ ബഹുമാനിക്കുന്ന വളരെ ശാന്ത സ്വഭാവക്കാരനായ റമ്പാൻ സകലർക്കും മാതൃകയായി സന്ദർശകർക്ക് ആശ്വാസമായി മലേക്കുരിശു ദയറായിൽ പ്രാർത്ഥനയിലും ജാഗരണത്തിലുമായി കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോൾ “വിശുദ്ധിയുടെ പടവുകൾ” ദൈവകൃപയിൽ സ്വന്തമാക്കിയ താപസ ശ്രേഷ്ഠൻ വന്ദ്യ ഫിനഹാസ് റമ്പാച്ചന് പ്രാർത്ഥനാഞ്ജലികൾ.

