
മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ തറവാട്, രണ്ടാം യെരുശലേം, ഇന്ത്യയിലെ സെഹിയോൻ എന്നിങ്ങനെ അനേകം വിശേഷണങ്ങളിലൂടെ പരിശുദ്ധ സഭയുടെ ചരിത്രപ്രസിദ്ധമായ അനേകം കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യപ്പെട്ട മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിലെ പുനരുദ്ധാരണം പൂർത്തീകരിച്ച മാർത്തോമ്മൻ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശ ഇന്ന് ആരംഭിക്കും.
ചാപ്പലിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിനും കല്ലിട്ട പെരുന്നാളിനും വി. മൂറോൻ കൂദാശയ്ക്കും പ്രാരംഭം കുറിച്ചുകൊണ്ട് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടി ഉയർത്തി.സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ. ഷൈജു പഴമ്പിള്ളി, ഫാ. എൽദോസ് ആയപ്പിള്ളിൽ, ട്രസ്റ്റിമാരായ അനിൽ ജേക്കബ് പൊനോടത്ത്. സി.എം ജോയി ചേലച്ചുവട്ടിൽ, മാത്യു പി. വർഗീസ് പറയംതടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. പെരുന്നാളിൻ്റെ ഭാഗമായി തിരുശേഷിപ്പ് സ്ഥാപനവും നടക്കും.
വി. മൂറോൻ കൂദാശയോടനുബന്ധിച്ച് മഞ്ഞിനിക്കര കബറിങ്കൽ നിന്നു ദീപശിഖാ പ്രയാണ യാത്ര, വടക്കൻ പറവൂർ കബറിങ്കൽ നിന്നുള്ള പാത്രിയർക്കാ പതാക പ്രയാണ യാത്ര, കോതമംഗലം ചെറിയ പള്ളിയിൽ നിന്നുള്ള വി. സ്ലീബ വഹിച്ചു കൊണ്ടുള്ള യാത്ര എന്നിവ വിവിധ പള്ളികളിലെ സ്വീകരണങ്ങൾക്കു ശേഷം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സംഗമിച്ചു. തുടർന്ന് വിശ്വാസി സമൂഹം കരവട്ടേ കുരിശിൽ നിന്ന് പ്രയാണ യാത്രകളെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു.
ഇന്ന് ജൂലൈ 1 ചൊവ്വ വൈകിട്ട് 6.30 ന് സന്ധ്യാപ്രാർഥനയും ശ്രേഷ്ഠ ബാവായുടെയും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ വി. മൂറോൻ കുദാശയുടെ ഒന്നാം ഘട്ടവും നടക്കും. ജൂലൈ 2 ബുധൻ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വി. കുർബ്ബാന, 4.30 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ കരവട്ടേക്കുരിശിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാതൃ ഇടവകയായ മാർത്തോമൻ കത്തീഡ്രലിലേക്ക് സ്വീകരിച്ചാനയിക്കും. 6 ന് സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം ദൈവാലയ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിക്കും. തുടർന്നു ശ്രേഷ്ഠ ബാവായ്ക്കു നൽകുന്ന സ്വീകരണ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
ഫ്രാൻസീസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ. അഭിവന്ദ്യരായ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത, ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, വാർഡ് മെമ്പർ മധുസൂദനൻ കെ.പി., പള്ളി ട്രസ്റ്റി അനിൽ ജേക്കബ് പൊനോടത്ത് എന്നിവർ സംസാരിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രധാനപ്പെരുന്നാൾ ദിവസമായ ജൂലൈ 3 വ്യാഴം രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, വി. കൂദാശയുടെ മൂന്നാം ഘട്ടം, 7.45 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന എന്നിവ നടക്കും. അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
1975 ൽ ആരംഭിച്ച ചാപ്പലിന്റെ പുനരുദ്ധാരണം 9 മാസം കൊണ്ടാണു പൂർത്തിയാക്കിയത്. 2020 ആഗസ്റ്റ് 17 ന് കോടതി വിധിയുടെ മറവിൽ വിശ്വാസ സംരക്ഷണത്തെ പ്രതി പീഢകൾ സഹിച്ച് വലിയ പള്ളിയിൽ നിന്നും ഹൃദയവേദനയോടെ വിശ്വാസി സമൂഹം പുറത്താക്കപ്പെട്ടപ്പോൾ തങ്ങളുടെ വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും നിലനിർത്തുവാൻ ഉണ്ടായിരുന്നത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച ഈ ചാപ്പൽ മാത്രമായിരുന്നു. കണ്ണുനീരിൻ്റെ ഇടമായ ഈ ചാപ്പൽ മാതൃ ദൈവാലയത്തിന്റെ അതേ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വിശ്വാസ തീക്ഷ്ണതയുടെ വലിയ സാക്ഷാത്കാരവും അതിജീവനത്തിൻ്റെയും പ്രതീക്ഷകളുടെയും ഉയർത്തെഴുന്നേൽപ്പുമാണ് ദൈവാലയ കൂദാശയിലൂടെ സംജാതമാകുന്നത്.
വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ബേസിൽ ബേബി, ഫാ. എൽദോ ആയപ്പിള്ളി, ട്രസ്റ്റിമാരായ അനിൽ ജേക്കബ് പൊനോടത്ത്. സി എം ജോയി ചേലച്ചുവട്ടിൽ, മാത്യു പറയംതടം എന്നിവർ നേതൃത്വം നൽകും.


