
കോലഞ്ചേരി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കണ്ടനാട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ്ബ് സി. മാത്യു എന്നിവർക്കും സ്നേഹാദരം നൽകി.
ശ്രേഷ്ഠ ബാവായെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ രഥവാഹനത്തിൻ്റെയും ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടു കൂടി പ്രൗഢോജ്ജ്വലമായി ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിലേക്ക് സ്വീകരിച്ച് ആനയിച്ചു. സ്വീകരണ യാത്രയിൽ പുത്തൻകുരിശ്, ചൂണ്ടി, പത്താംമൈൽ, കോലഞ്ചേരി, കടമറ്റം, പെരുവുംമുഴി എന്നിവിടങ്ങളിലും പള്ളികളുടെയും പൗരാവലികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അനൂപ് ജേക്കബ്ബ് എം.എൽ.എ., സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരം സമർപ്പിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ മറുപടി പ്രസംഗം നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി സാബു നാരേക്കാട്ട് എന്നിവർ പ്രസംഗിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് സ്വീകരണത്തിലും സമ്മേളനത്തിലും പങ്കെടുത്തത്.


























