പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും സമാധാനത്തിന്റെ സന്ദേശ വാഹകനും മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യനും നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാൾ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലും പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും ഭകത്യാദരവോടെ 2026 വർഷം ഫെബ്രുവരി 14 ശനിയാഴ്ച ആചരിക്കുന്നു.
മലങ്കരയുടെ മണ്ണിൽ വിലയം പ്രാപിച്ച ഏക പാത്രിയർക്കീസാണ് പരിശുദ്ധ പിതാവ്. മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരുഘട്ടത്തിൽ സഭയുടെ സമാധാനത്തെപ്രതി ഇവിടേക്ക് എഴുന്നള്ളിയ ആ പുണ്യചരിതൻ 1931 മാർച്ച് മാസത്തിൽ ഇവിടെ എത്തുകയും 1932 ഫെബ്രുവരിയിൽ ഇഹലോകത്തോട് വിടവാങ്ങുകയും ചെയ്തു. ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പരിശുദ്ധ പിതാവ് മലങ്കരയിൽ അനേകം പള്ളികൾ സന്ദർശിക്കുകയും സർവസ്ഥലത്തും വലിയ സന്തോഷത്തോടുകൂടി സ്വീകരിക്കപ്പെടുകയും ചെയ്തു.
പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ 1867 ഒക്ടോബർ 13-ാം തീയതി മർദ്ദീനിൽ ജനിച്ചു. ഷാക്കീർ കുടുംബത്തിൽ വന്ദ്യ ഏബ്രഹാം കോറെപ്പിസ്കോപ്പായുടെയും മറിയാമിന്റെയും രണ്ടാമത്തെ മകനായി ജനിച്ച ബാവാ, നാസിറി (ജയാളി) എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത്. പരിശുദ്ധ ബാവായ്ക്ക് നാല് സഹോദന്മാരും മൂന്ന് സഹോദരികളും ഉണ്ടായിരുന്നു. മാതാവിൻ്റെ മരണശേഷം മൂത്ത സഹോദരി ഹെലീനയാണ് ബാവായെ വളർത്തിയത്. ജ്യേഷ്ഠ സഹോദരനായ ജോസഫിൻ്റെ മകൻ സഖറിയ, ബാവായുടെ സെക്രട്ടറി എന്ന നിലയിൽ ബാവായോടൊപ്പം മലങ്കരയിൽ വന്നിരുന്നു. ഇളയ സഹോദരനായ അഫ്രേം, മൂസലിലെ ഒരു മെഡിക്കൽ ഡോക്ടറായിരുന്നു.
പരി. ബാവായുടെ പ്രാഥമിക വിദ്യാഭ്യാസം മർദ്ദീനിൽ തന്നെയായിരുന്നു. ബാലനായ നാസിറി കുർക്കുമ ദയറായിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു. ഇടക്കാലത്ത് ഒരു സർക്കാർ ആഫീസിൽ ജോലി നോക്കിയെങ്കിലും മൂന്നു മാസത്തിനുശേഷം ജോലി രാജിവച്ചു. പരിശുദ്ധ പത്രോസ് തൃതീയൻ ബാവാ നാസിറിയെക്കുറിച്ച് അറിഞ്ഞപ്പോൾ, നാല്പത് സഹദേന്മാരുടെ നാമത്തിലുള്ള സ്കൂളിൽ ചേർന്ന് ദൈവശാസ്ത്രവിഷയങ്ങൾ പഠിക്കുന്നതിന് നിർദ്ദേശിച്ചു. ഏറ്റവും സമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു നാസിറി.
1887-ൽ (20 വയസ്സുള്ളപ്പോൾ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. പിന്നീട് ഏലിയാസ് എന്ന പേരിൽ അറിയപ്പെട്ടു. 1888-ൽ ഏലിയാസ് ശെമ്മാശനെ ശർവോയൊ റമ്പാനാക്കി. തുടർന്ന് അന്ത്യോഖ്യാ സിംഹാസന ആസ്ഥാനമായ കുർക്കുമ ദയറായിൽ താമസിച്ച് പഠനം പൂർത്തിയാക്കി. 1892-ൽ പരിശുദ്ധ പത്രോസ് തൃതീയൻ ബാവായിൽ നിന്ന് കശീശാ പട്ടം സ്വീകരിച്ചു. പരിശുദ്ധ ബാവായുടെ സ്വകാര്യകാര്യദർശിയെന്ന നിലയിൽ ചുമതലകൾ നിറവേറ്റിയ ഏലിയാസ് കശീശ മർദ്ദീനിന് അടുത്തുള്ള ആമീദ് (ഡയർബക്കർ) മഹാഇടവകയുടെ ചുമതലകൾ കുറച്ചുനാൾ നിർവ്വഹിച്ചു. പരിശുദ്ധ പത്രോസ് തൃതീയൻ ബാവാ (മുളന്തുരുത്തി സുന്നഹദോസ് 1876-ൽ വിളിച്ചു ചേർത്ത ബാവ) 1894-ൽ കാലം ചെയ്തപ്പോൾ ആമീദിലെ ചുമതലകൾ വിട്ട് ഏലിയാസ് കശീശ കുർക്കുമ ദയറായിലേക്കു തിരിച്ചു വന്നു.
1895-ൽ പരിശുദ്ധ അബ്ദുൾ മശിഹാ പാത്രിയർക്കീസ് ബാവാ, ഷെരിയായിലെയും 1899-ൽ തുറബ്ദീനിലുള്ള (ടർക്കി) മിദിയാത്തിലെയും ഭദ്രാസന ഇടവകകളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏലിയാസ് കശീശായെ നിയോഗിച്ചു.
അന്നത്തെ തുർക്കി ഗവൺമെൻ്റ് അർമ്മേനിയൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ഏഴായിരത്തിലധികം അർമ്മേനിയൻ ക്രിസ്ത്യാനികൾക്ക് വി. കുര്യാക്കോസിന്റെ ദയറായിൽ അഭയം നൽകിയത് ഏലിയാസ് കശീശായായിരുന്നു. അർമ്മേനിയൻ ക്രിസ്ത്യാനികൾക്കു ചെയ്തു കൊടുത്ത സഹായങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.
പിന്നീട് കുറിയാക്കോസ് ദയറായുടെയും കുർക്കുമ ദയറായുടെയും തലവനായി അദ്ദേഹം നിയമിതനായി. ആ കാലഘട്ടത്തിൽ സ്ഥലങ്ങൾ വാങ്ങുകയും സ്കൂളുകൾ, പള്ളികൾ, ആശുപത്രികൾ എന്നിവ പണിയിക്കുകയും ചെയ്തു. ഏലിയാസ് കശീശായുടെ പ്രവർത്തനങ്ങൾ മൂലം ടർക്കിയിൽ അദ്ദേഹം പ്രസിദ്ധനാകുകയും ചെയ്തു.
41 വയസ്സുള്ളപ്പോൾ (1908-ൽ) പരിശുദ്ധ അബ്ദുള്ള രണ്ടാമൻ പാത്രിയർക്കീസ് ബാവ ഏലിയാസ് കശീശായെ മോർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. മോർ ഈവാനിയോസ് ഏലിയാസ് ബാവാ ഡയർബക്കർ ഭദ്രാസനത്തിന്റെ ചുമതലകൾ (1908-1911) നിർവ്വഹിച്ചു. (ആർത്താറ്റ് കുന്നംകുളം സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഒസ്താത്തിയോസ് സ്ലീബാ ബാവ, ഈവാനിയോസ് മെത്രാപ്പോലീത്തായോടൊപ്പമാണ് പട്ടമേറ്റത്). 1912-ൽ മൂസലിൻ്റെ മെത്രാപ്പോലീത്തയായി നിയമിതനായി.
1915-ൽ നവംബർ 26-ാം തീയതി അബ്ദുള്ള ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കാലം ചെയ്തതിനെ തുടർന്ന് മോർ ഈവാനിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. 1917-ൽ പാത്രിയർക്കാ സ്ഥാനാരോഹണം നടന്നു. തുർക്കി സുൽത്താനായ മുഹമ്മദ് റഷീദ്, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായ്ക്ക് ഫർമാൻ (അധികാരപത്രം) കൊടുത്തു. 1919-ൽ പരിശുദ്ധ ബാവാ ടർക്കിയുടെ അന്നത്തെ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ സന്ദർശിക്കുകയും ടർക്കി സുൽത്താൻ, പരിശുദ്ധ ബാവായ്ക്ക്, ഉസ്മാനിയ മെഡൽ സമ്മാനിക്കുകയും ചെയ്തു. 1922-ൽ യെരൂശലേമിൽ എഴുന്നെള്ളി ഏതാനും മാസങ്ങൾ താമസിച്ചു. ഈ കാലഘട്ടത്തിലാണ് ടർക്കിയിൽ ആഭ്യന്തര കലാപം ഉണ്ടായത്. തുടർന്ന് രാജഭരണം മാറി ജനാധിപത്യഭരണക്രമമനുസരിച്ച് ഗാസി മുസ്തഫാ കെമാൻ പാഷ അധികാരത്തിലെത്തി.
പരിശുദ്ധ ബാവ യെരൂശലേമിൽ ഒരു മുദ്രാലയം സ്ഥാപിക്കുകയും അവിടെനിന്ന് അറബിയിലും സുറിയാനിയിലും മാസികകളും, ആഴ്ചപ്പതിപ്പുകളും പ്രസിദ്ധീകരിക്കുന്നതിന് ആരംഭിക്കുകയും ചെയ്തു. 1923-ൽ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായെ (അന്ത്യോഖ്യാ സിംഹാസന പ്രതിനിധി) വാഴിച്ചു. 1927-ൽ നവംമ്പർ 11-ന് മലങ്കരസഭയ്ക്കുവേണ്ടി പരിശുദ്ധ ബാവാ വാഴിച്ച മെത്രാപ്പോലീത്തന്മാരാണ് ക്നാനായ സമുദായത്തിന്റെ മോർ ദീയസ്കോറോസ് തോമസ്, മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹമെന്നറിയപ്പെട്ട പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് എന്നിവർ.
മലങ്കര സഭയിലെ കക്ഷിവഴക്കിനു പരിഹാരം കാണുന്നതിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എഴുന്നെള്ളുകയോ ഒരു പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യണമെന്ന പേക്ഷിച്ചുകൊണ്ട് അന്നത്തെ ഇൻഡ്യൻ വൈസ്രോയി ഇർവ്വിൻ പ്രഭു 1930 ഡിസംബർ 1-ന് പരിശുദ്ധ ബാവായ്ക്ക് ഒരു ക്ഷണക്കത്തയച്ചു. പരിശുദ്ധ ബാവാ ചില ഉപാധികളോടെ ക്ഷണക്കത്തു സ്വീകരിച്ചുകൊണ്ട് ഡിസംബർ 15-ന് മറുപടി അയച്ചു.
ഹൃദ്രോഗ ബാധിതനായിരുന്ന പരിശുദ്ധ ബാവാ ഇൻഡ്യയിലേക്ക് യാത്ര ചെയ്യുന്നത് അഭിലഷണീയമല്ലെന്ന് ഡോക്ടർമാർ ഉപദേശിച്ചു. 75 വയസ്സുണ്ടായിരുന്ന മൂത്ത സഹോദരിയും പരിശുദ്ധ ബാവാ യാത്രചെയ്യരുതെന്ന് കണ്ണീരോടെ അപേക്ഷിച്ചു. പരിശുദ്ധ ബാവായുടെ മറുപടി ശ്രദ്ധേയമായിരുന്നു. “നാം ഇവിടെ തന്നെ താമസിച്ചാലും ഒരു ദിവസം മരിക്കും. നാം ഇൻഡ്യയിലായിരിക്കുമ്പോൾ മരിച്ചെന്നു വരാം. നാം മലങ്കരയിലെ നമ്മുടെ മക്കൾക്കുവേണ്ടി നമ്മുടെ ജീവനെ ബലികഴിക്കുന്നു.”
പരിശുദ്ധ ബാവ 1931 ഫെബ്രുവരി 6-ാം തീയതി മൂസലിൽ നിന്ന് യാത്ര തിരിച്ചു. യാത്രയിൽ മോർ ക്ലീമിസ് യൂഹാനോൻ അബ്ബാച്ചി മെത്രാപ്പോലീത്ത, വന്ദ്യ കുറിയാക്കോസ് റമ്പാച്ചൻ (പിന്നീട് മോർ ഒസ്താത്തിയോസ് കുറിയാക്കോസ്), വന്ദ്യ യേശു ശമുവേൽ റമ്പാച്ചൻ (പിന്നീട് അമേരിക്കയിലെ ആർച്ച്ബിഷപ്പ് മോർ അത്താനാസിയോസ് യേശു ശമുവേൽ), സെക്രട്ടറി സഖറിയ ഷാക്കീർ, പരിഭാഷകനായ ഏലിയാസ് ഖദൂരി വക്കീൽ എന്നിവർ ബാവായെ അനുഗമിച്ചു.
പരിശുദ്ധ ബാവായും സംഘവും 1931 ഫെബ്രുവരി 28-ന് ബസ്രാ തുറമുഖത്തു നിന്ന് ‘വാർസോവാ’ എന്ന കപ്പലിൽ ഇൻഡ്യയിലേക്ക് യാത്ര തിരിച്ചു. 1931 മാർച്ച് 5-ന് കറാച്ചിയിൽ കപ്പലിറങ്ങി. ബാവായെ സ്വീകരിക്കുന്നതിന് അന്നത്തെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവാ, ആലുവായിലെ മോർ അത്താനാസിയോസ് വലിയ തിരുമേനി എന്നിവരും, കശീശന്മാരും, ശെമ്മാശന്മാരും, വിശ്വാസികളും എത്തിയിരുന്നു. പരിശുദ്ധ ബാവാ 1931 മാർച്ച് 6-ാം തീയതി കറാച്ചിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്ത് 8-ാം തീയതി ഡൽഹിയിലെത്തി വൈസ്രോയിയെ സന്ദർശിച്ചു. 12-ാം തീയതി മദ്രാസിലെത്തി ഗവർണർ, സർ ജോർജ്ജ് സ്റ്റാൻലിയെ സന്ദർശിച്ച്, മാർച്ച് 21-ാം തീയതി ആലുവായിലെത്തി. 1931 മാർച്ച് 22-ാം തീയതി ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ പരിശുദ്ധ ബാവ വി. ബലിയർപ്പിച്ചു.
മലങ്കരയിലെ നിരവധി പള്ളികൾ സന്ദർശിച്ച ബാവ 1931-ലെ കഷ്ടാനുഭവ ശുശ്രൂഷകൾ കരിങ്ങാച്ചിറ പള്ളിയിൽ നിർവ്വഹിച്ചു. 1931 ജൂലൈ 5-ാം തീയതി കുറുപ്പംപടി പള്ളിയിൽ പള്ളി പ്രതിപുരുഷയോഗം ചേർന്നു. പാണംപടി പള്ളി ഒന്നിലധികം തവണ സന്ദർശിക്കുകയും രണ്ടു മാസത്തിലധികം അവിടെ താമസിക്കുകയും ചെയ്തു. 1932-ലെ ദനഹാ ശുശ്രൂഷകൾ പാക്കിൽ സെൻ്റ് തോമസ് പള്ളിയിലാണ് നിർവ്വഹിച്ചത്.
1932 ഫെബ്രുവരി 11-ാം തീയതി മഞ്ഞിനിക്കര മാർ സ്തേഫാനോസ് പള്ളിയിലെ ക്ഷണപ്രകാരം അവിടെ എത്തി. സമാധാനശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താത്തതിനാലുള്ള മനഃക്ലേശത്താലും, ദീർഘയാത്രയാലും പരിശുദ്ധ ബാവ ക്ഷീണിതനായി.
കല്ലിശ്ശേരി പള്ളിയിൽ നിന്നും ഓമല്ലൂർ പള്ളിയിലേക്കുള്ള യാത്രയിലും ഓമല്ലൂരിലും, ബഹുമാനപ്പെട്ട ഇലവിനാമണ്ണിൽ കുറിയാക്കോസ് കശീശാ വിപുലമായ സ്വീകരണ ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്. മഞ്ഞിനിക്കരയിലെത്തിയ ബാവാ, “ഇവിടുത്തെ താമസം നമുക്കു വളരെ സുഖമായി തോന്നുന്നു. ഇവിടെ സ്ഥിരമായി താമസിച്ചാൽ കൊള്ളാമെന്ന് നാം ആഗ്രഹിക്കുന്നുവെന്നു കല്പിച്ചു”. ഫെബ്രുവരി 12-ാം തീയതി പരിശുദ്ധ ബാവായെ സന്ദർശിക്കാനെത്തിയ പട്ടക്കാരോട് “ഇന്ന് നിങ്ങളാരും പോകരുത്. രണ്ടു ദിവസം എന്നോടുകൂടെ താമസിക്കരുതോ?” എന്നു കല്പ്പിച്ചു. അന്നു വൈകിട്ടു മെത്രാപ്പോലീത്തന്മാർ താമസിക്കുന്ന പള്ളിയ്ക്കു വടക്കുവശത്തുള്ള ഷെഡിൽ കന്തീലായുടെ (തൈലാഭിഷേക ശുശ്രൂഷയുടെ) പലഭാഗങ്ങളും ചൊല്ലികേൾപ്പിക്കുകയും, നിദ്രപ്രാപിക്കുന്നവരെ സംബന്ധിച്ച് പരാമർശിക്കുകയും ചെയ്തു.
ഫെബ്രുവരി 13-ാം തീയതി ശനിയാഴ്ച ബാവാ കല്പിച്ച പ്രകാരം മോർ ക്ലീമിസ് യൂഹാനോൻ അബ്ബാച്ചി, വിശുദ്ധ കുർബ്ബാനയർപ്പിച്ചു. പരിശുദ്ധ ബാവാ വിശുദ്ധ കുർബ്ബാന മധ്യേ പ്രസംഗിച്ചു. മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം ഭക്ഷണം കഴിച്ചു. പിന്നീട് പതിവു തെറ്റിക്കാതെ ഡയറിയെഴുതാനാരംഭിച്ചു. ഡയറി എഴുതുന്നതിനിടയിൽ ഒരു പദത്തെക്കുറിച്ചു സംശയനിവാരണം വരുത്തുന്നതിനായി നിഘണ്ടു ആവശ്യപ്പെട്ടു. ഡയറിയെഴുതി കഴിഞ്ഞ് ഉലാത്തുമ്പോൾ തലവേദന തോന്നി. “എന്റെ തല എൻ്റെ തല” എന്നിങ്ങനെ പറഞ്ഞു. റമ്പാച്ചന്മാർ അടുത്തെ ത്തിയപ്പോൾ കുഴയുന്നതു പോലെ തോന്നിയതിനാൽ താങ്ങി മെത്തയിൽ കിടത്തി. പരിശുദ്ധ ബാവ നിത്യതയിലേക്കു യാത്ര യായി. അപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടര മണിയായിരുന്നു.
പരിശുദ്ധ ബാവായുടെ കബറടക്കസ്ഥലത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടായെങ്കിലും മോർ സ്തേഫാനോസ് പള്ളിക്കു വടക്കുവശത്തുള്ള സ്ഥലം അന്ത്യോഖ്യാ സിംഹാസനത്തിലേക്കെഴുതി അവിടെ കബർ പണിതു. ഫെബ്രുവരി 14-ാം തീയതി പരിശുദ്ധന്റെ കബറടക്ക ശുശ്രൂഷ നടന്നു.
പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ ഒന്നാമൻ ബാവായുടെ കല്പനപ്രകാരം (E265/87) മഞ്ഞിനിക്കര ബാവായുടെ പേര് വി. കുർബ്ബാനയിലെ 5-ാം തുബ്ദേനിൽ ചേർത്തു. ഈ പരിശുദ്ധൻ്റെ കബറിടം സ്ഥിതിചെയ്യുന്നതിനോട് ചേർന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനൊയുടെ നാമത്തിൽ പള്ളി പണികഴിപ്പിച്ചു. പരിശുദ്ധൻ്റെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 13-ാം തീയതി പരിശുദ്ധ സഭ ആഘോഷിക്കുന്നു.
