മണർകാട് ● മലങ്കരയുടെ യാക്കോബ് ബുർദ്ധാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് നവംബർ 1 ശനിയാഴ്ച ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയുടെ ക്രമീകരണങ്ങൾ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
കത്തീഡ്രലിൽ എഴുന്നള്ളിയെത്തി വിലയിരുത്തി. തുടർന്ന് ശ്രേഷ്ഠ ബാവ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
കത്തീഡ്രൽ വികാരിമാരും ഭരണസമിതിയും ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു.
പ്രാർത്ഥനയെ ആയുധമാക്കി, 1974 മുതൽ 2024 വരെ നീണ്ട 51 വർഷക്കാലം മഹാ പൗരോഹിത്യത്തിലൂടെ അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് മലങ്കര സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിച്ച ശ്രേഷ്ഠ ബാവായുടെ മായാത്ത ഓർമ്മകളാണ് വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയിലൂടെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കുന്നത്.



