
പത്തനംതിട്ട ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക്
തുമ്പമൺ ഭദ്രാസനത്തിന്റെ സ്വീകരണവും അനുമോദനവും ജൂൺ 13 വെള്ളി വള്ളിക്കോട്-കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.
നാളെ വൈകിട്ട് 3 ന് മഞ്ഞിനിക്കര ദയറായിൽ എത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബാവ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ ധൂപപ്രാർഥന നടത്തും. അതിനു ശേഷം അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വള്ളിക്കോട്-കോട്ടയം സെന്റ് മേരീസ് കത്തീഡ്രലിലേക്കു പുറപ്പെടും. 3.30 ന് ഞക്കുനിലം മണലേൽപടി ജംക്ഷനിൽ നിന്നു സ്വീകരിച്ച് ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിക്കുമെന്നു ഭാരവാഹികളായ ഫാ. സാംസൺ വർഗീസ്, ഫാ. ഗീവർഗീസ് സഖറിയ, ഫാ. എബി സ്റ്റീഫൻ, ഫാ. ബിജു ഈശോ, പബ്ലിസിറ്റി കൺവീനർ ജോസ് പനച്ചയ്ക്കൽ എന്നിവർ പറഞ്ഞു.
പള്ളിയിൽ ധൂപപ്രാർഥനയ്ക്കു ശേഷം സ്വീകരണ സമ്മേളനം നടക്കും. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം, അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ്, അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ കൂറിലോസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
സ്വീകരണ സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
