
കോലഞ്ചേരി ● പ്രാർത്ഥനാ വീഥിയിൽ വിശ്വാസം നെഞ്ചോട് ചേർത്ത് സമർപ്പിതമായ ശുശ്രൂഷ നിർവഹിക്കുന്ന ഉഷാമേരിക്ക് പുതു നിയോഗം. വെങ്ങോല ബെദ്സെയ്ദ പാലിയേറ്റീവ് സെൻ്ററിൽ ശുശ്രൂഷ ചെയ്തിരുന്ന ഉഷാമേരിയെ പരിശുദ്ധ സഭയുടെ സന്യാസി സമൂഹത്തിലേക്ക് ചേർക്കപ്പെട്ടു.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന പ്രകാരം തൂത്തൂട്ടി ചാപ്പലിൽ വച്ച് സന്യാസിനി സമൂഹത്തിൻ്റെ ചുമതലയുള്ള ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയാണ് ഉഷാമേരിക്ക് സന്യാസിനി വസ്ത്രം നൽകി കൊണ്ട് സിസ്റ്റർ ലിദിയയായി സഭയുടെ സന്യാസിനി സമൂഹത്തിൽ ചേർത്തത്.
ഹൈന്ദവ സമുദായത്തിൽ നിന്ന് പരിശുദ്ധ സഭയിലേക്ക് ചേർന്ന ഉഷാമേരി മലേക്കുരിശിൽ കബറടങ്ങിയിരിക്കുന്ന വന്ദ്യ ഫിനഹാസ് റമ്പാച്ചൻ്റെ ശിഷ്യയായിരുന്നു. കോലഞ്ചേരി പാലയ്ക്കാമറ്റം സ്വദേശിയായ ഉഷാമേരി 1992 ൽ 22-ാമത്തെ വയസ്സു മുതലാണ് സഭാംഗമായി ചേർന്നത്. 1992 മുതൽ 33 വർഷത്തോളം പാലിയേറ്റിവ് സെൻ്ററിൽ സമർപ്പിതമായി ശുശ്രൂഷ ചെയ്തു.



