തൃശ്ശൂർ ● സഭാതർക്കം നിലനിൽക്കുന്ന ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഓർത്തഡോകസ് വിഭാഗം പള്ളി പൂട്ടിയിട്ടു. സെമിത്തേരിയിൽ പ്രവേശിക്കാൻ കഴിയാതെ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ മാതൃ ദൈവലായത്തിന് മുന്നിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ചു.
പീഢാനുഭവവാരത്തോട് അനുബന്ധിച്ച് നാലു ദിവസം സെമിത്തേരിയിൽ പ്രവേശിക്കാൻ ബുധനാഴ്ച ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുമതി നൽകിയിരുന്നു. പെസഹ വ്യാഴം വിശുദ്ധ കുർബ്ബാന കഴിഞ്ഞ്, യാക്കോബായ വിശ്വാസികൾ 9.30-ന് മാതൃദൈവാലായത്തിൽ എത്തുന്നതിന് മുന്നെ ഓർത്തഡോക്സ് വിഭാഗം പള്ളി മുൻവശം പൂട്ടിട്ട് പോവുകയായിരുന്നു.
യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിൽ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് മാതൃ ദൈവാലയത്തിന് മുന്നിൽ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ചു. കഴിഞ്ഞ വർഷം പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ഒറ്റപ്പാലം സബ് കലക്ടർ സെമിത്തേരിയിൽ പ്രവേശിക്കാൻ ഉത്തരവ് നൽകിയിരുന്നെങ്കിലും, ഓർത്തഡോകസ് വിഭാഗം പള്ളി പൂട്ടി പോയിരുന്നു. സ്ഥലത്ത് ചാലിശ്ശേരി പോലീസ് ക്യാമ്പ് ചെയ്യുന്നു.




